ന്യൂഡൽഹി: ബിഎസ്പി തമിഴ്നാട് ഘടകം പ്രസിഡന്റ് കെ.ആംസ്ട്രോങ്ങിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലെ അന്വേഷണം സിബിഐക്കു കൈമാറിയ മദ്രാസ് ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേചെയ്തു.
തമിഴ്നാട് സർക്കാർ നൽകി അപ്പീലിലാണ് ജസ്റ്റീസ് ജെ.കെ. മഹേശ്വരിയും ജസ്റ്റീസ് വിജയ് ബിഷ്ണോയിയും അടങ്ങുന്ന ബെഞ്ചിന്റെ നടപടി. കുറ്റപത്രം റദ്ദാക്കിയ മദ്രാസ് ഹൈക്കോടതി തീരുമാനം കഴിഞ്ഞ ഒക്ടോബർ പത്തിന് സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു.
എന്നാൽ അന്വേഷണം സിബിഐക്കു കൈമാറുന്നതിൽ തീരുമാനമെടുത്തിരുന്നില്ല. 2024 ജൂലൈ അഞ്ചിന് ചെന്നൈയിൽ വച്ചാണ് ആംസ്ട്രോങ് കൊല്ലപ്പെടുന്നത്. കേസിൽ ഇതുവരെ അറസ്റ്റിലായ 27 പേരും ജുഡീഷൽ കസ്റ്റഡിയിൽ തുടരുകയാണ്.